താലന്തുകളുടെ ഉപമ
Mount Carmel Church Mariapuram

താലന്തുകളുടെ ഉപമ

യേശു പറഞ്ഞു: ഒരുവന്‍ യാത്ര പുറപ്പെടുന്നതിനു മുമ്പ് ഭൃത്യന്‍മാരെ വിളിച്ച് തന്‍റെ സമ്പത്ത് അവരെ ഭരമേല്‍പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം.

അവന്‍ ഓരോരുത്തന്‍റെയും കഴിവനുസരിച്ച് ഒരുവന് അഞ്ചു താലന്തും മറ്റൊരുവന് രണ്ടും വേറൊരുവന് ഒന്നും കൊടുത്തശേഷംയാത്ര പുറപ്പെട്ടു.
അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെപോയി വ്യാപാരം ചെയ്ത് അഞ്ചു താലന്തു കൂടി സമ്പാദിച്ചു.
രണ്ടു താലന്തു കിട്ടിയവനും രണ്ടുകൂടി നേടി.
എന്നാല്‍, ഒരു താലന്തു ലഭിച്ചവന്‍ പോയി നിലം കുഴിച്ച്‌ യജമാനന്‍റെ പണം മറച്ചുവച്ചു.

ഏറെക്കാലത്തിനുശേഷം ആ ഭ്യത്യന്‍മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കുതീര്‍ത്തു.
അഞ്ചു താലന്തു കിട്ടിയവന്‍ വന്ന്, അഞ്ചു കൂടി സമര്‍പ്പിച്ച്, യജമാനനേ, നീ എനിക്ക് അഞ്ചു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ അഞ്ചുകൂടി സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.

യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.

രണ്ടു താലന്തു കിട്ടിയ വനും വന്നുപറഞ്ഞു: യജമാനനേ, നീ എനിക്കു രണ്ടു താലന്താണല്ലോ നല്‍കിയത്. ഇതാ, ഞാന്‍ രണ്ടുകൂടി സമ്പാദിച്ചിരിക്കുന്നു.
യജമാനന്‍ പറഞ്ഞു: കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അല്‍പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേക കാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്‍പിക്കും. നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു നീ പ്രവേശിക്കുക.

ഒരു താലന്തു കിട്ടിയവന്‍ വന്നു പറഞ്ഞു: യജമാനനേ, നീ വിതയ്ക്കാത്തിടത്തു നിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്നു ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്ന് ഞാന്‍ മനസ്‌സിലാക്കി.
അതിനാല്‍ ഞാന്‍ ഭയപ്പെട്ട് നിന്‍റെ താലന്ത് മണ്ണില്‍ മറച്ചുവച്ചു. ഇതാ, നിന്‍റെത് എടുത്തുകൊളളുക.

യജമാനന്‍ പറഞ്ഞു: ദുഷ്ടനും മടിയനുമായ ഭൃത്യാ, ഞാന്‍ വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുന്നവനും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനും ആണെന്നു നീ മനസ്‌സിലാക്കിയിരുന്നല്ലോ.
എന്‍റെ നാണയം നീ പണവ്യാപാരികളുടെ പക്കല്‍ നിക്‌ഷേപിക്കേണ്ടതായിരുന്നു. ഞാന്‍ വന്ന് എന്‍റെ പണം പലിശ സഹിതം വാങ്ങുമായിരുന്നു.
ആ താലന്ത് അവനില്‍ നിന്നെടുത്ത്, പത്തു താലന്തുള്ളവനുകൊടുക്കുക.

ഉള്ളവനു നല്‍കപ്പെടും; അവനു സമൃദ്ധിയുണ്ടാവുകയും ചെയ്യും. ഇല്ലാത്തവനില്‍നിന്ന് ഉള്ളതുപോലും എടുക്കപ്പെടും.

പ്രയോജനമില്ലാത്ത ആ ഭൃത്യനെ പുറത്ത് അന്ധകാരത്തിലേക്കു തള്ളിക്കളയുക. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും.

(മത്തായി, 25: 14-30)
View Count: 5446.
HomeContact UsSite MapLoginAdmin |
Login